ബെംഗളൂരു : കോവിഡ് ബാധിതനായി മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസ് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന് പരാതി. മകളുടെ പരാതിയെ തുടർന്ന് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ആശുപത്രിയിൽ നിന്നു പീനിയയിലെ ശ്‌മശാനത്തിലേക്കു കൊണ്ടുപോകാനാണ് അമിത നിരക്ക് ആവശ്യപ്പെട്ടത്.
ആവശ്യപ്പെട്ട തുക കയ്യിൽ ഇല്ലെന്നും, മാല പണയംവച്ചു തുക നൽകാമെന്ന് പറഞ്ഞെങ്കിലും അവർ വിസമ്മതിക്കുകയാരുന്നു. പണം നൽകിയില്ലെങ്കിൽ മൃതദേഹം റോഡിൽ തള്ളുമെന്ന് ഭീഷപ്പെടുത്തിയതായും മകൾ വ്യക്‌തമാക്കി. തുടർന്നാണ് മകൾ പോലീസ് ഹെൽപ്‌ലൈനിൽ വിവരം അറിയിച്ചത്. ഇതോടെ നിലപാട് മയപ്പെടുത്തിയ ആംബുലൻസ് ഉടമ 16,000 രൂപക്ക് സർവീസ് നടത്താമെന്നു സമ്മതിച്ചു.
പോലീസ് എത്തി സംഭവം വിവാദമായതോടെ 6000 രൂപയാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും 60,000 എന്നു തെറ്റിദ്ധരിച്ചതാണെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ വിശദമായ അന്വേഷണത്തിന് ഒടുവിൽ പോലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്‌ത് ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേസെടുത്തു. സംസ്‌ഥാനത്ത് സ്വകാര്യ ആംബുലൻസുകൾ കൊള്ളനിരക്കാണ് ഈടാക്കുന്നതെന്ന് നേരത്തെ മുതൽ വ്യാപകമായി പരാതി ഉയരുന്നുണ്ട്.
Read also : രജിസ്ട്രേഷനെ ചൊല്ലി തർക്കം; പെരുവണ്ണാമൂഴിയിൽ കുത്തിവെപ്പ് മുടങ്ങി