ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവിൽ രാജ്യം പകച്ചു നിൽക്കുകയാണ്. മഹാമാരിയെ പിടിച്ചുകെട്ടാൻ അധികൃതരും ആരോഗ്യ പ്രവർത്തകരും കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിനിടെ പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ചില സംഭവങ്ങളാണ് രാജ്യതലസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.
അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികൾക്ക് ചികിൽസാ സൗകര്യം ലഭ്യമാക്കാനുള്ള യാത്രക്ക് ഡെൽഹിയിലെ ചില ആംബുലൻസ് ഡ്രൈവർമാർ ഈടാക്കുന്നത് ഭീമമായ തുകയെന്ന് പരാതി. നാല് കിലോമീറ്ററിന് 10,000 രൂപയാണ് വാങ്ങുന്നത്. പല ഭാഗത്തായി ജനങ്ങൾ കഷ്‌ടപ്പെടുന്നതിനിടെയാണ് ഈ പകൽക്കൊള്ള.
ചിത്തംപുരയിൽ നിന്ന് ഫോർട്ടിസ് ആശുപത്രിയിലേക്കുള്ള നാല് കിലോമീറ്റർ ദൂരത്തിന് 10,000 രൂപ ഈടാക്കിയ ആംബുലൻസ് സർവീസിന്റെ രസീത് ഐപിഎസ് ഓഫീസറായ അരുൺ ബോത്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ‘ലോകം നമ്മുടെ ധാർമിക മൂല്യങ്ങൾ കാണുന്നുണ്ട്’ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഏപ്രിൽ 28ന് പോസ്‌റ്റ് ചെയ്‌ത ട്വീറ്റ് ഇതിനോടകം 21,000 ആളുകൾ റീ ട്വീറ്റ് ചെയ്‌തു. അരുൺ ബോത്രയുടെ കുറിപ്പ് ചർച്ചയായതോടെ കോവിഡ് കാലത്ത് തങ്ങൾ നേരിട്ട പിടിച്ചുപറികൾ വെളിപ്പെടുത്തിക്കൊണ്ട് കൂടുതൽ ആളുകൾ രംഗത്തെത്തി.
രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ് എന്നീ സംസ്‌ഥാനങ്ങൾ ചെയ്‌തത് പോലെ ആംബുലൻസുകൾക്ക് കിലോമീറ്റർ ചാർജ് നിശ്‌ചയിക്കാൻ ഡെൽഹി സർക്കാരിനോട് ആവശ്യപ്പെടുകയാണ് ജനങ്ങൾ. രാജസ്‌ഥാനിൽ വലിയ ആംബുലൻസുകൾക്ക് കിലോമീറ്ററിന് 17.50 രൂപയാണ് വാടക. ഡെൽഹിയിൽ ആദ്യ അഞ്ച് കിലോമീറ്ററിന് 500 രൂപയും പിന്നീടുള്ള കിലോ മീറ്ററുകൾക്ക് 50 മുതൽ 60 രൂപ വരെയുമാണ് സാധാരണ ഈടാക്കുന്നത്.
Also Read: ക്ഷാമം തുടരുന്നു; 18 കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണത്തിൽ അനിശ്‌ചിതത്വം