കണ്ണൂര്‍: ഇഞ്ചക്ഷൻ എടുക്കലും പ്രഷർ നോക്കലും മുറിവ് ഡ്രസ് ചെയ്‌തു കൊടുക്കലും തുടങ്ങി ഒരു നഴ്‌സ് ചെയ്യുന്ന ജോലികൾ മാത്രം നോക്കി ഇരിക്കാൻ ഈ നഴ്‌സിനെ കിട്ടില്ല. ചികിൽസ ആവശ്യം ഉള്ളവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിന്റെ സ്‌റ്റിയറിങ് പിടിക്കാനും ഈ 32കാരി തയ്യാറാണ്. മയ്യില്‍ ടൗണിലെ എംഎംസി ആശുപത്രിയിൽ ജോലി ചെയ്യുന്ന വെള്ളരിക്കുണ്ട് മാലോമിലെ ബിജി ജോര്‍ജ് ആണ് വ്യത്യസ്‌തയായ ഈ നഴ്‌സ്. മറ്റ് ഇരുചക്ര വാഹനങ്ങളും നാലുചക്ര വാഹനങ്ങളും ഓടിക്കുന്ന ബിജിയുടെ കൈകളിൽ ആംബുലന്‍സിന്റെ സ്‌റ്റിയറിങ്ങും ഭദ്രമാണ്.
രണ്ടുവര്‍ഷം മുമ്പാണ് ബിജി എംഎംസി ആശുപത്രിയിൽ നഴ്‌സായി ജോലിക്കെത്തിയത്. ഇതിനിടെ രോഗിയെ കൂട്ടിവരുമ്പോഴാണ് ആംബുലന്‍സ് ഓടിക്കാന്‍ ബിജിക്ക് ആഗ്രഹം തോന്നിയത്. ഇപ്പോള്‍ അവധി ദിവസങ്ങളിലും മറ്റും ജില്ലയിലും പുറത്തും ആംബുലന്‍സുമായി ബിജി പോകാറുണ്ട്.
കോറളായിയിലെ ആര്‍പി മുഹമ്മദ് കുഞ്ഞി ഹാജി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സാണ് ഇപ്പോള്‍ ബിജി ഓടിക്കുന്നത്. പെരുവങ്ങൂരിലെ എം അബൂബക്കര്‍ ആണ് ബിജിക്ക് ആംബുലൻസ് ഓടിക്കാനുള്ള പരിശീലനം നൽകിയത്. ദൂരവും സമയവും പ്രശ്‌നമാക്കാതെ ബിജി ധൈര്യത്തോടെ ആംബുലന്‍സ് ഓടിക്കാറുള്ളതായി അബൂബക്കര്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ വാഹനങ്ങളോട് തോന്നിയ കമ്പമാണ് ആംബുലന്‍സ് ഓടിക്കുന്നതിലേക്ക് വരെ എത്തിയത്.
കടൂര്‍ ഒറവയലിലെ ക്വാട്ടേഴ്‌സിലാണ് ബിജിയുടെ താമസം. വിദേശത്ത് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന സാം ജോര്‍ജാണ് ഭര്‍ത്താവ്. കെസിയ, കെവിന്‍ എന്നിവര്‍ മക്കളാണ്.
Most Read: ‘അപൂർവ സൗഹൃദം’; വിദ്യാർഥികളോട് കൂട്ടുകൂടി തത്ത