വാഷിങ്ടൺ: ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായ വാഗ്‌ദാനവുമായി അമേരിക്ക. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന്‍ പറഞ്ഞു.
ഇന്ത്യക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്‌ളിങ്കന്‍ വ്യക്‌തമാക്കി.
കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കാൻ ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറി കടക്കാന്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ഫ്രാന്‍സും, ഓസ്‌ട്രേലിയയും പ്രഖ്യാപിച്ച് കഴിഞ്ഞു.
രാജ്യത്ത് ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നതാണ് നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധി. ഡെൽഹിയിൽ ജീവശ്വാസത്തിന് വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് നീളുകയാണ്. ആശുപത്രികളുടെ കുറവും രാജ്യത്തെ ദുരിതം വർധിപ്പിക്കുന്നു. സിംഗപ്പൂർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഡെൽഹിയിലേക്ക് ഓക്‌സിജൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹായത്തിന് വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്.
Also Read: താങ്ങാവുന്നതിലും അധികം കേസുകൾ; ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ അനിവാര്യമെന്ന് എയിംസ് മേധാവി