ന്യൂഡെൽഹി: വാഹന വ്യൂഹത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം കേന്ദ്രം വാഗ്‌ദാനം ചെയ്‌ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ അന്വേഷണം നടക്കുകയാണെന്നും സംസ്‌ഥാന സർക്കാരിനോട് റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയിൽ ഷാ പറഞ്ഞു.
രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്, ഒരു കാറും രണ്ട് പിസ്‌റ്റളുകളും പോലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം സംഭവം അന്വേഷിക്കുകയാണെന്നും രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് ചോദ്യം ചെയ്‌തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഏർപ്പെടുത്തിയ ഇസഡ് കാറ്റഗറി സുരക്ഷ ഒവൈസി നിരസിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്‌താവന. “ഡെൽഹിയിൽ ഒരു ബുള്ളറ്റ് പ്രൂഫ് കാറിനൊപ്പം അദ്ദേഹത്തിന് അഖിലേന്ത്യാ അടിസ്‌ഥാനത്തിൽ ഇസഡ് കാറ്റഗറി സിആർപിഎഫ് സുരക്ഷയും നൽകിയിട്ടുണ്ട്,” ഷാ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പ് ഉണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു.
നോയിഡയിൽ താമസിക്കുന്ന സച്ചിൻ, സഹരൻപൂരിലെ കർഷകനായ ശുഭം എന്നിവരാണ് അറസ്‌റ്റിലായത്. സച്ചിൻ നേരത്തെ കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ആളാണ്. എന്നാൽ, ശുഭത്തിന് ക്രിമിനൽ പശ്‌ചാത്തലം ഇല്ലെന്നും പോലീസ് അറിയിച്ചു.
Most Read: വാക്‌സിൻ സ്വീകരിക്കാൻ ആധാർ വേണമെന്ന് നിർബന്ധം പിടിക്കരുത്; സുപ്രീം കോടതി