ഡെൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ഡെൽഹിയില്‍ ചര്‍ച്ച നടത്തിയ അമിത് ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു.
കര്‍ഷക സമരത്തോടെ ഇടഞ്ഞു നില്‍ക്കുന്ന ജാട്ട് സമുദായത്തിന്റെ അതൃപ്‌തി ബിജെപിക്ക് ദോഷമാകുമെന്ന് കണ്ടാണ് അമിത് ഷായുടെ നേരിട്ടുള്ള ഇടപെടല്‍. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് പതിനഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജാട്ട് നേതാക്കളെ അമിത് ഷാ കണ്ടത്.
ഡെൽഹിയില്‍ ബിജെപി എംപി പര്‍വേഷ് വര്‍മ്മയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ കര്‍ഷക താല്‍പര്യം പരിഗണിച്ച് തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മണ്ഡലങ്ങളും ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണുള്ളത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും താങ്ങ് വിലയിലെ നിയമനിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രം മൗനം തുടരുന്നതില്‍ ജാട്ടുകള്‍ കടുത്ത അതൃപ്‌തിയിലാണ്. വരുന്ന 31ന് വഞ്ചനാ ദിനം ആചരിക്കുകയുമാണ്. 2013ലെ മുസഫര്‍ കലാപത്തിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുന്ന ജാട്ട് സമുദായം കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്നത് മുതല്‍ അകല്‍ച്ചയിലാണ്.
Kerala News: ശബരിമല തീർഥാടനം; ഇത്തവണത്തെ വരുമാനം 154.5 കോടി രൂപ