തിരുവനന്തപുരം: ‘പുതിയ കേരളം മോദിക്കൊപ്പം’ എന്ന മുദ്രാവാക്യം പ്രഖ്യാപിച്ച് ബിജെപിയുടെ വിജയ യാത്രയിൽ കേന്ദ്രമന്ത്രി അമിത് ഷാ. ഒരവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നമ്പർ സംസ്‌ഥാനമാക്കുമെന്നും വിജയ യാത്രയുടെ സമാപന വേദിയിൽ അമിത് ഷാ പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മൽസരമാണ്. യുഡിഎഫ് സോളാർ എങ്കിൽ എൽഡിഎഫ് ഡോളർ. സമുദ്രത്തെ സാക്ഷി നിർത്തി മുഖ്യമന്ത്രിയോട് ചില ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. ഡോളർ കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ജോലി ചെയ്‌തിരുന്ന ആളാണോ എന്ന് പറയൂ എന്ന് അമിത് ഷാ ചോദിച്ചു.
പ്രതിക്ക് വലിയ ശമ്പളത്തിൽ ജോലി നൽകിയത് ആരാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യാജ ബിരുദത്തിന്റെ അടിസ്‌ഥാനത്തിൽ സർക്കാർ തൊഴിൽ നൽകിയത് ശരിയോ അല്ലയോ എന്ന് മുഖ്യമന്ത്രി പറയണമെന്നും അമിത് ഷാ പറഞ്ഞു.
ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി തരാൻ മുഖ്യമന്ത്രി ബാധ്യസ്‌ഥനാണെന്നും പൊതു ജീവിതത്തിൽ കാര്യങ്ങൾക്ക് സുതാര്യമായ മറുപടി പറയണമെന്നും വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും അമത് ഷാ പറഞ്ഞു.
കേരളത്തിൽ പരസ്‌പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളിൽ ഒരുമിച്ചാണ്. ബിജെപി അധികാരത്തിൽ എത്തിയാൽ ശബരിമലയുടെ നടത്തിപ്പ് ഭക്‌തരുടെ താൽപര്യപ്രകാരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതാ വികസനം, വൈദ്യുതി ഗ്രിഡ്, കൊച്ചി മെട്രോ, അമൃത് പദ്ധതി, കൊച്ചി പെട്രോ കെമിക്കൽസ് തുടങ്ങി കേരളത്തിലെ വിവിധ പദ്ധതികൾക്ക് കേന്ദ്രം നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ അമിത് ഷാ വിവിധ പദ്ധതികളിലൂടെ 1.56 ലക്ഷം കോടി കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ചെന്നും അവകാശപ്പെട്ടു. പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ കേരളത്തിനായി എന്തു ചെയ്‌തുവെന്ന് ഉമ്മൻ ചാണ്ടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു.
National News: മഹാമാരിയുടെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാം, ജാഗ്രത തുടരണം; ഉപരാഷ്‌ട്രപതി