ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ ഇന്ത്യയിലെ ഏറ്റവും മോശമായ ഘട്ടം അവസാനിച്ചെന്നാണ് കരുതുന്നതെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയിലെ വാക്‌സിനേഷൻ പ്രക്രിയയുടെ പശ്‌ചാത്തലത്തിലായിരുന്നു ഉപരാഷ്‌ട്രപതിയുടെ പ്രസ്‌താവന. അതേസമയം, വൈറസ് വ്യാപനം തടയുന്നതിനായി തുടർന്നും ജാഗ്രത പുലർത്തണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിന് എതിരെ നാം സ്വീകരിച്ച നടപടികൾ മഹാമാരിക്ക് എതിരായ ലോകത്തിന്റെ പോരാട്ടത്തിൽ ദീപശിഖയേന്താൻ രാജ്യത്തെ സഹായിച്ചു. മഹാമാരിക്ക് എതിരായി പോരാടാൻ ഒറ്റക്കെട്ടായി മുന്നോട്ട് വന്ന ഡോക്‌ടർമാർ, നഴ്‌സുമാർ, മറ്റു ആരോഗ്യപ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, സാങ്കേതിക പ്രവർത്തകർ, ആശാ പ്രവർത്തകർ തുടങ്ങിയവരെ അഭിവാദ്യം ചെയ്യുന്നതായും ഉപരാഷ്‌ട്രപതി പറഞ്ഞു.
പിപിഇ കിറ്റുകൾ, ഗ്‌ളൗസുകൾ, മാസ്‌കുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയും വാക്‌സിനുകളും വൻതോതിൽ ഉൽപാദിപ്പിച്ച് വ്യവസായ മേഖലയും കോവിഡ് പ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിച്ചെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.
Read also: തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു