ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ടയിൽ എത്തും. റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെ മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. വടക്കൻ ഡെൽഹിയിലെ സിവിൽ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റർ, തിരുത്ത് റാം എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റ പോലീസുകാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ ഷാ ഇവിടങ്ങളിൽ സന്ദർശനത്തിന് എത്തും.
രാജ്യതലസ്‌ഥാനത്ത് ആഞ്ഞടിച്ച സംഘർഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ ചെങ്കോട്ട സന്ദർശനം.
കർഷകരെ അപകീർത്തിപ്പെടുത്താൻ ചില സാമൂഹ്യ വിരുദ്ധരെ ചെങ്കോട്ടയിലേക്ക് അയച്ചത് സർക്കാരാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിനും പോലീസിനും ഗുരുതര വീഴ്‌ച സംഭവിച്ചു എന്നുമായിരുന്നു കോൺഗ്രസിന്റെ ആരോപണം.
ഇതിനിടെ, സംഘർഷത്തിൽ പങ്കെടുത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്‌റ്റ് ചെയ്യണമെന്ന് അമിത് ഷാ ഡെൽഹി പോലീസിന് നിർദ്ദേശം നൽകി. ഇതിന് വേണ്ട നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
Also Read: തൽകാലം ചർച്ചയില്ല; മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രം നടപടി; കർഷകരോട് കേന്ദ്രം