ന്യൂഡെൽഹി: കർഷക സംഘടനാ നേതാക്കളുമായി തൽകാലം ചർച്ചക്കില്ലെന്ന് കേന്ദ്ര സർക്കാർ. കാർഷിക നിയമങ്ങളുടെ ഭേദഗതി ഉൾപ്പടെ കേന്ദ്രം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാം എന്ന് അറിയിച്ചാൽ മാത്രം ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്രം. ഇതിനിടെ കർഷക വേദികൾ ഒഴിപ്പിക്കാൻ പോലീസ് നീക്കങ്ങൾ ആരംഭിച്ചു. ഗാസിപൂരിലെ സമരവേദി ഒഴിയാൻ പോലീസ് ആവശ്യപ്പെട്ടതായി കർഷകർ അറിയിച്ചു. ഇവിടെ പോലീസ് സന്നാഹം ശക്‌തമാണ്. ജലപീരങ്കിയും എത്തിച്ചിട്ടുണ്ട്.
അതേസമയം, റിപ്പബ്‌ളിക് ദിനത്തിൽ രാജ്യതലസ്‌ഥാനത്ത് നടന്ന സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കുകയാണ് ഡെൽഹി പോലീസ്. സമരത്തിന് നേതൃത്വം നൽകിയ കിസാൻ മോർച്ച സംഘടനയുടെ നേതാവ് ദർശൻ പാലിന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല മറുപടിയില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പോലീസ് നോട്ടീസിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
ഇതുവരെ മേധാ പട്കര്‍ ഉൾപ്പടെ 37 കർഷക നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിപുലമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് പോലീസ് തീരുമാനം. പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം കൂടി ചുമത്താനും പദ്ധതിയുണ്ട്.
അതേസമയം, തിങ്കളാഴ്‌ച നടത്താനിരുന്ന പാർലമെന്റ് ഉപരോധം കർഷക സംഘടനകൾ മാറ്റിവെച്ചു. സമരം മാറ്റിവെച്ചത് തിരിച്ചടിയാവില്ലെന്നും കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും അഖിലേന്ത്യാ കിസാൻ സഭ അറിയിച്ചു.
Also Read: ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെൽഹി പോലീസ്