കൊല്ലം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘എഎംഎംഎ’ക്കെതിരെ എംഎല്‍എ കെബി ഗണേഷ് കുമാര്‍. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ് കുമാര്‍ രൂക്ഷമായി വിമർശിച്ചു.
‘അമ്മ’യുടെ സമീപനം മാറ്റണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടവേള ബാബുവാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും ഗണേഷ് പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. നേരത്തെ സ്‌ത്രീകള്‍ വഴി തന്നെ കുടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്‌ചയാണ് എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് സമരം ചെയ്‌തത്. ഇതേ തുടർന്നുണ്ടായ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്‌തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്‌റ്റിലായത്.
ഇതിനിടെ ജോജുവുമായുള്ള തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത് എന്നാണ് റിപ്പോർട്. പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.
Most Read: ദത്ത് വിവാദം; സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് അനുപമ