ന്യൂഡെൽഹി: സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഇതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഎസ്എഫിന്റെ 17ആമത് ഇൻവെസ്‌റ്റിറ്റ്യൂർ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു എയർബേസിൽ ഡ്രോൺ ആക്രമണം നടന്ന് രണ്ടാഴ്‌ച പിന്നിടുമ്പോഴാണ് അമിത് ഷായുടെ ഈ പരാമർശം. സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ പരിഹാരങ്ങളാണ് ഇന്ത്യയുടെ സുരക്ഷാ നയതന്ത്രത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. ആന്റി ഡ്രോൺ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒ.
ഇതുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണ-വികസന പദ്ധതികൾക്കും സർക്കാർ അനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. നിർമിത ബുദ്ധി ദേശീയ സുരക്ഷയ്‌ക്ക് നേരെ ഉയർത്തുന്ന അപകടത്തെ കുറിച്ചും അമിത് ഷാ പരാമർശിച്ചു. ഇന്ത്യയെ അസ്‌ഥിരപ്പെടുത്താനുള്ള പുതിയ ആയുധമായി ഭീകരവാദികൾ നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കൊട്ടാരവും സമ്പത്തും നഷ്‌ടപ്പെടുമെന്ന ഭീതിയിലാണ് സിന്ധ്യ ബിജെപിയിൽ ചേർന്നത്; രാഹുൽ