ന്യൂഡെൽഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ കടുത്ത വിമർശനവുമായി രാഹുല്‍ ഗാന്ധി എംപി. സമ്പത്തും കൊട്ടാരവും നഷ്‌ടപ്പെടുമെന്ന് പേടിച്ചാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വെള്ളിയാഴ്‌ച കോണ്‍ഗ്രസ് പാർടി നടത്തിയ സോഷ്യല്‍ മീഡിയ യൂണിറ്റിന്റെ യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനം. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് അംഗത്തെ ഉദ്ധരിച്ച് ദി പ്രിന്റാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. 3000ത്തോളം പാർടി പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത്.
“കൊട്ടാരവും പണവും നഷ്‌ടപ്പെടുമെന്ന് സിന്ധ്യ ഭയന്നിട്ടുണ്ടാകാം. അദ്ദേഹത്തിന് ഭീഷണിയുള്ളതായി അനുഭവപ്പെട്ടിട്ടുണ്ടാകും. അതിനാല്‍ അദ്ദേഹം ആര്‍എസ്എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ഇത്തരത്തില്‍ പേടിയുള്ളവരെ ആവശ്യമില്ല,”- രാഹുല്‍ പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു.
ആര്‍എസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ അതിനായി പോയിക്കോളൂ. നിങ്ങളെ പാർടിക്ക് വേണ്ട. അതാണ് കോണ്‍ഗ്രസിന്റെ നിലപാട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പാർടി വിട്ട് പോകുന്ന ഭീരുക്കളെ തടഞ്ഞ് വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയമില്ലാത്ത നിരവധി പേര്‍ പാർടിക്ക് പുറത്തുണ്ട്. അവരെ പാർടിയിലേക്ക് കൊണ്ടു വരും. ആര്‍എസ്എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
Most Read: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിൽ മുസ്‌ലിം സമുദായത്തിന് നഷ്‌ടമുണ്ടായി; മലക്കം മറിഞ്ഞ് വിഡി സതീശന്‍