കൊച്ചി: അന്തരിച്ച സംവിധാകൻ കെജി ജോർജിനെ അനുസ്‌മരിച്ചു രാഷ്‌ട്രീയ-സിനിമാ- സാംസ്‌കാരിക കേരളം. മലയാള സിനിമക്ക് നികത്താനാവാത്ത നഷ്‌ടമാണ് കെജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്‌തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്‌ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെജി ജോർജ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹഘടനയും, വ്യക്‌തി മനസുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാൽമകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്‌നാടനം എന്ന ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്‌ത പ്രമേയങ്ങൾ കൈകാര്യം ചെയ്‌ത ഇതുപോലുള്ള സംവിധായകർ അധികമുണ്ടാവില്ല- മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയിൽ നവതരംഗത്തിന് വഴിയൊരുക്കിയ സംവിധായകനായിരുന്നു കെജി ജോർജ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുശോചിച്ചു. പ്രമേയത്തിലെ വ്യത്യസ്‌തത തിരശീലയിൽ യാഥാർഥ്യമാക്കിയ സംവിധായകനാണ് അദ്ദേഹം. തെന്നിന്ത്യൻ ചലച്ചിത്ര ലോകംകണ്ട ഏറ്റവും മികച്ച സംവിധായകനായിരുന്നു കെജി ജോർജ് എന്നും പ്രതിപക്ഷ നേതാവ് അനുശോചിച്ചു. നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറും അനുശോചനം രേഖപ്പെടുത്തി.
മലയാള സിനിമക്ക് തീരാ നഷ്‌ടമാണ് കെജി ജോർജിന്റെ വിയോഗമെന്ന് പഴയകാല മലയാളനടി ഷീല അനുസ്‌മരിച്ചു. ഒരു വ്യക്‌തിയെന്ന നിലയിലും അദ്ദേഹത്തെ ഏറെ ഇഷ്‌ടമായിരുന്നുവെന്നും ഷീല പറഞ്ഞു. ഏത് തരം സിനിമകൾ എടുക്കാനും കഴിവുള്ള വ്യക്‌തിയാണ് കെജി ജോർജ് എന്ന് നടൻ അശോകൻ അനുശോചിച്ചു. ‘എന്നും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് അദ്ദേഹം. സിനിമയെ അത്രത്തോളം സ്‌നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്‌ത സംവിധായകനാണ് കെജി ജോർജ്’- അശോകൻ പറഞ്ഞു.
ഇന്ന് രാവിലെ കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു കെജി ജോർജിന്റെ അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി എന്നും പ്രേക്ഷകരെ വിസ്‌മയിപ്പിച്ച പ്രതിഭയാണ് ഇന്ന് മലയാള സിനിമാ ലോകത്തെ വിട്ടുപിരിഞ്ഞത്.
Most Read| കാവേരി നദീജല തർക്കം; പ്രതിഷേധം ശക്‌തം- ബെംഗളൂരുവിൽ 26ന് ബന്ദ്