ബംഗളുരു: ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദ് കള്ളപ്പണ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്ററേറ്റ്. ബിനീഷ് തന്റെ ബോസ് ആണെന്ന് അനൂപ് സമ്മതിച്ചുവെന്നും അനൂപിന്റെ പേരില്‍ തുടങ്ങിയ ഹോട്ടലിന്റെ യഥാര്‍ഥ ഉടമ ബിനീഷ് ആണെന്നും ഇഡി പറഞ്ഞു. ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
സാമ്പത്തിക ഇടപാടുകളെല്ലാം ബിനീഷിന്റെ നിര്‍ദേശം അനുസരിച്ച് ആയിരുന്നു എന്ന് അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഇഡിയുടെ കസ്‌റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ തുകകള്‍ ബിനീഷ് അനൂപിന് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇ ഡി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസില്‍ ആറാം പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷും അനൂപും ഇഡിക്ക് കൊടുത്ത മൊഴികളിലെ വ്യത്യാസമാണ് ബിനീഷിന്റെ അറസ്‌റ്റിലേക്ക് നയിച്ചത്.
Read more : പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ്