തിരുവനന്തപുരം: ചോദ്യപേപ്പറിന് പകരം കേരള സർവകലാശാല വിദ്യാർഥികൾക്ക് ഉത്തരസൂചിക നൽകിയതായി പരാതി. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് നാലാം സെമസ്‌റ്റർ പരീക്ഷയിലാണ് ഈ വീഴ്‌ച. മൂല്യനിർണയത്തിന് ഉത്തരക്കടലാസ് എത്തിയപ്പോഴാണ് വീഴ്‌ചയെ കുറിച്ച് സർവകലാശാല അറിയുന്നത്.
അവിശ്വസനീയമെന്ന് തോന്നാവുന്ന വീഴ്‌ചയാണ് പരീക്ഷാ നടത്തിപ്പിൽ സർവകലാശാലക്ക് ഉണ്ടായിരിക്കുന്നത്. ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് നാലാം സെമസ്‌റ്റർ വിദ്യാർഥികൾക്കായി സിഗ്‌നൽ ആൻഡ് സിസ്‌റ്റംസ് എന്ന വിഷയത്തിലായിരുന്നു പരീക്ഷ. കോവിഡ് കാലമായതിനാലാണ് പ്രത്യേക പരീക്ഷ ക്രമീകരിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്ഷ നടന്നത്. ഒന്നിലധികം പേർ രജിസ്‌റ്റർ ചെയ്‌തിരുന്നുവെങ്കിലും കൊല്ലം ജില്ലയിലെ ഒരു വിദ്യാർഥി മാത്രമാണ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പറിന് പകരം ആൻസർ കീയാണ് അച്ചടിച്ച് വിദ്യാർഥികൾക്ക് നൽകിയത്. അത് ഉത്തരക്കടലാസിൽ വിദ്യാർഥി അതേപോലെ തന്നെ പകർത്തി എഴുതുകയും ചെയ്‌തു.
ഉത്തരക്കടലാസ് സർവകലാശാല മൂല്യനിർണയത്തിന് നൽകി. ചോദ്യപേപ്പർ എവിടെ എന്ന് മൂല്യനിർണയത്തിൽ ചുമതലയുള്ള അധ്യാപകൻ ചോദിച്ചപ്പോഴാണ് ആൻസർ കീയാണ് പകരം നൽകിയതെന്ന വിവരം സർവകലാശാല അറിയുന്നത്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് സർവകലാശാല.
Most Read: ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; ആനി രാജ