ഷോളയൂർ: ആന്ത്രാക്‌സ് ബാധിച്ച് ആനക്കട്ടി അതിർത്തിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ഷോളയൂർ ഗ്രാമ പഞ്ചായത്തിൽ കൂടുതൽ ജാഗ്രതാ നിർദ്ദേശവുമായി പഞ്ചായത് അധികൃതർ. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ പ്രത്യേകയോഗം ചേർന്നു. കേരളം-തമിഴ്‌നാട് രണ്ട് ചെക്ക് പോസ്‌റ്റുകളിലൂടെയും ആടുമാടുകളെ കടത്തിവിടുന്നത് 15 ദിവസത്തേക്ക് നിരോധിക്കാൻ യോഗത്തിൽ തീരുമാനമായി.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ നിർദ്ദേശിച്ചത്. ഇതേ തുടർന്ന് ഇരു ഭാഗത്തെയും വനമേഖലകളിൽ ആടുമാടുകളെ മേയാൻ വിടുന്നതും കർശനമായി തടയും. നിയന്ത്രണങ്ങളോട് സഹകരിക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള അസുഖമാണ് ആന്ത്രാക്‌സ്. ആനയെ പരിശോധിച്ച ഉദ്യോഗസ്‌ഥർ അടക്കം ക്വാറന്റെയ്നിലാണ്. തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങൾ കടന്നുവരുന്ന ആനക്കട്ടിയിലും മട്ടത്തുകാടും താൽക്കാലിക ചെക്ക് പോസ്‌റ്റുകൾ സ്‌ഥാപിക്കാൻ മൃഗ സംരക്ഷണ വകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട്.
Read Also: കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന