ലക്‌നൗ: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ കൻവാർ തീർഥയാത്രയുമായി യുപി. കൻവാർ യാത്രക്ക് ഉത്തരാഖണ്ഡ് വിലക്ക് ഏർപ്പെടുത്തിയിട്ടും പിൻമാറാൻ യുപി തയ്യാറായിട്ടില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്‌ഥലങ്ങളിൽ അനുവദിക്കൂ എന്ന് യുപി വ്യക്‌തമാക്കിയിട്ടുണ്ട്. തീർഥാടകരുടെ എണ്ണം പരമാവധി നിയന്ത്രിക്കാൻ കൻവാർ അസോസിയേഷനുകളോട് യുപി ഗവൺമെന്റ് നിർദ്ദേശിക്കുകയും ചെയ്‌തു.
പടിഞ്ഞാറൻ യുപിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഉത്തരാഖണ്ഡിലേക്ക് തീർഥാടകർ പോകാതിരിക്കാനുള്ള മുൻകരുതലുകൾ അതിർത്തികളിൽ സ്വീകരിക്കും. യാത്രക്കിടെ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്ന് യുപി അഡീഷണൽ ഡയറക്‌ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു. ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പരിഗണനയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹരിദ്വാറിനെ ഹോട്സ്‌പോട്ട് ആക്കാൻ താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ കൻവാർ യാത്ര റദ്ദാക്കിയത്. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യമില്ലെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂലൈ 25 മുതൽ ഓഗസ്‌റ്റ് 6 വരെയാണ് കൻവാർ യാത്ര. പശ്‌ചിമ യുപിയിലെ തീർഥാടന കേന്ദ്രങ്ങളിലേക്ക് മൂന്ന് കോടി പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ചാരക്കേസ്; നഷ്‌ടപരിഹാരമായി രണ്ടുകോടി ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും