ന്യൂ ഡെൽഹി: എൻഡിഎയിലെ പ്രമുഖ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. പാർട്ടി പ്രസിഡണ്ട് സുഖ്ബിര്‍ സിംഗ് ബാദലാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. നിയമപരമായി താങ്ങുവില ഉറപ്പാക്കാനുള്ള നിര്‍ദേശം നിരസിച്ചതാണ് മുന്നണി വിടാനുള്ള കാരണമെന്ന് പാര്‍ട്ടി പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ‘നിയമപരമായി’ ഉറപ്പ് നല്‍കാത്തത് മാത്രമല്ല, പഞ്ചാബ്-സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും കാരണമാണെന്ന് പാർട്ടി വിശദീകരിച്ചു. ജനസംഘമായിരുന്ന കാലം മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. കഴിഞ്ഞ 23 കൊല്ലമായി ബിജെപിയും അകാലിദളും സഖ്യാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പുകളെ നേരിടുന്നത് പോലും. അത്തരമൊരു സഖ്യ കക്ഷിയാണ് എൻഡിഎ വിട്ടത്.
Kerala News: മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഖേദകരം; കാന്തപുരം
പാർട്ടി പ്രസിഡണ്ട് സുഖ്ബിര്‍ സിംഗ് ബാദലിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ നേരെത്തെ ഈ വിഷയത്തിൽ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. സെപ്റ്റംബർ 17നായിരുന്നു ഹർസിമ്രതിന്‍റെ രാജി. കർഷക സമ്മർദ്ദം ശക്തമാകുന്നത് വരെ ശിരോമണി അകാലിദൾ ബിജെപി ബാന്ധവം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. പഞ്ചാബിലെ പ്രധാന വോട്ടുബാങ്കായ കർഷകരെ പിണക്കിയാൽ പാർട്ടിയുടെ അടിത്തറതന്നെ ഇളകുമെന്ന വിലയിരുത്തലിലാണ് ആദ്യ ഷോക്കായി ഹർസിമ്രത് കൗറിന്റെ രാജി. എന്നിട്ടും അയയാത്ത എൻഡിഎ ധാർഷ്‌ട്യമാണ്
മുന്നണി വിടാൻ അകാലിദളിനെ പ്രേരിപ്പിച്ചത്.
ബില്ലിൽ ഒപ്പ് വെക്കരുതെന്ന് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനോട് പാര്‍ട്ടി തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ അഭ്യര്‍ത്ഥിച്ചു. പക്ഷെ, അതിലും അനുകൂല നിലപാട് ലഭിച്ചില്ല. തുടർന്നാണ് പാർട്ടിയുടെ ഉന്നതതല യോഗം വിളിക്കാൻ തീരുമാനമായത്. കർഷക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിയമപരമായി ഉറപ്പു വരുത്താൻ എൻഡിഎ തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നത് ഇനിയും മനസ്സിലായിട്ടില്ല എന്നാണ് ഹർസിമ്രത് കൗർ ചോദിക്കുന്നത്.
ശിരോമണി അകാലി ദളിന് ലോക്‌സഭയിൽ 4 എംപിമാരും രാജ്യസഭയിൽ 3 എംപിമാരുമാണ് ഉള്ളത്. എൻഡിഎ ഘടകകക്ഷിയായ ജനതാദൾ യു-വിന്റെ ഊഴമാണ് അടുത്തത്. ഇവരും കർഷക ബില്ലിൽ ബിജെപിയുമായി ഭിന്നതയിലാണ്.
Most Read: ബിനീഷിനെതിരെ ഇഡി കേസെടുത്തു; സ്വത്ത് വിവരങ്ങള്‍ നല്‍കണം