കൊച്ചി: പിറവത്തെ എൽഡിഎഫ് സ്‌ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. പിറവത്ത് മൽസരിക്കുന്നത് പാർട്ടിയോട് പറയാതെയാണെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. നിലവിൽ ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സിന്ധു.
പിറവത്ത് രണ്ടില ചിഹ്‌നത്തിൽ മൽസരിക്കുമെന്ന് സിന്ധു നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. പേയ്‌മെന്റ് സീറ്റെന്ന ആരോപണവും സിന്ധു തള്ളി. നിലവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ സിന്ധു രണ്ടില ചിഹ്‌നത്തിൽ മൽസരിക്കണമെങ്കിൽ സിപിഎമ്മിൽ നിന്ന് പുറത്തായി കേരള കോൺഗ്രസിൽ അംഗത്വം എടുക്കണം. ഇതിനായാണ് സിപിഎമ്മിന്റെ അച്ചടക്ക നടപടിയെന്നാണ് സൂചന.
നേരത്തെ പിറവത്ത് ജിൽസ് പെരിയപ്പുറം സ്‌ഥാനാർഥിത്വം ഉറപ്പിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ജിൽസിനെ ഒഴിവാക്കി സിന്ധുമോൾ പിറവത്ത് സ്‌ഥാനാർഥിയാക്കിയത്. സിന്ധുവിനെ നേരത്തെ കടുത്തുരുത്തിയിലേക്കാണ് പരിഗണിച്ചിരുന്നത്. ഈ നടപടിയിൽ പ്രതിഷേധിച്ച് ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസ് വിട്ടു.
Also Read: നേമത്തേക്കില്ല, പുതുപ്പള്ളി ഇല്ലെങ്കിൽ ഇത്തവണ മൽസരിക്കില്ല; ഉമ്മൻ ചാണ്ടി