മാനന്തവാടി: ടൂറിസം കേന്ദ്രത്തിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആറ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. ഡിടിപിസിക്ക് (ഡിസ്‌ട്രിക്‌ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ) കീഴിലുള്ള പയ്യമ്പള്ളി കുറുവ ടൂറിസം കേന്ദ്രത്തിൽ വെച്ച് ശീട്ട് കളിക്കുകയും മദ്യപിക്കുകയും ചെയ്‌തതിനാണ് ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കുറുവ ടൂറിസം കേന്ദ്രം പൂട്ടിയിട്ടിരിക്കുകയാണ്.
ഡിടിപിസിയുടെ അറ്റൻഡർ കെഎസ് ഷിജു, ഡിഎംസി സെക്യൂരിറ്റി ഗാർഡ് കെജി സുരേഷ്, ബോട്ട് ജീവനക്കാരായ എംആർ ഗണേഷ്, പിആർ രതീഷ്, എംയു അനിമോൻ, പിടി അനിൽ കുമാർ എന്നിവരെയാണ് ഡിഎംസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സസ്‌പെൻഡ് ചെയ്‌തത്. ഇവർ ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് ശീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.
ടൂറിസം കേന്ദ്രത്തിൽവെച്ച് ശീട്ടുകളിയിൽ ഏർപ്പെട്ടിരിക്കുന്നതിന്റെയും ഓഫിസ് വളപ്പിൽ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി മാദ്ധ്യമങ്ങൾ നേരത്തെേ വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഡിഎംസി മാനേജർ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള റിപ്പോർട് ഡിടിപിസി മെമ്പർ സെക്രട്ടറിക്ക് കൈമാറി.
Read Also: കനോലി കനാലിലൂടെ ഉടൻ സോളാർ ബോട്ടുകൾ എത്തും; നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി