ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. ഇതിനിടെ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. ആന്റിജൻ പരിശോധന നടത്തേണ്ടവർക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്‌ഥാപനങ്ങളെ സമീപിക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ആന്റിജൻ പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളിൽ ലഭ്യമാകും. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് കോവിഡ് ആന്റിജൻ പരിശോധന നടത്തേണ്ടത് നിർബന്ധമാണെന്ന് ക്യാബിനറ്റ് നേരത്തെ അറിയിച്ചിരുന്നു.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിട്ടില്ലാത്തവർക്കാണ് ഇത് ബാധകം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ, കോവിഡ് മുക്‌തി നേടിയവർ, ആരോഗ്യ കാരണങ്ങൾ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്ക് ആഴ്‌ച തോറുമുള്ള പരിശോധനയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
Also Read: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി മാറ്റാൻ നീക്കം