തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ ഉന്നയിച്ച അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്‌തതായി സ്‌പീക്കറുടെ റൂളിങ്. സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങൾക്കായുള്ള പെരുമാറ്റ ചട്ടങ്ങളിലും വ്യക്‌തമാക്കിയിട്ടുള്ള വ്യവസ്‌ഥകൾ പാലിക്കാതെയും മുൻകൂട്ടി എഴുതി നൽകാതെയും ആരോപണം ഉന്നയിച്ചത് കൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്‍പീക്കർ അറിയിച്ചു.
സഭയുടെ നടപടി ക്രമങ്ങൾ പരിശോധിച്ചാൽ ന്യൂനപക്ഷം അംഗങ്ങൾ ഇത്തരം മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് സ്‍പീക്കർ ചൂണ്ടിക്കാട്ടി. 133 വർഷം പിന്നിട്ട സഭയുടെ അന്തസും പൈതൃകവും കാത്തുസൂക്ഷിക്കേണ്ട ചുമതല അംഗങ്ങൾക്കാണ്. ആ ഗൗരവവും പാർലമെന്ററി മര്യാദകളും ഉൾക്കൊണ്ടുകൊണ്ട് സഭയ്‌ക്കകത്തും പുറത്തും പെരുമാറാൻ അംഗങ്ങൾ ബാധ്യസ്‌ഥരാണെന്നും സ്‍പീക്കർ ഓർമിപ്പിച്ചു.
2021ലെ കേരള പബ്‌ളിക് സർവീസ് കമ്മീഷൻ ഇത് സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് അയക്കണമെന്ന് പ്രമേയത്തിൽ ഭേദഗതി അവതരിപ്പിച്ചുകൊണ്ടാണ് അൻവർ ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിലായിരുന്നു അൻവറിന്റെ ആരോപണം.
ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയിൽ വ്യക്‌തിപരമായ വിശദീകരണം നൽകുകയും സഭാരേഖകളിൽ നിന്നും അൻവറിന്റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. ഇതനുസരിച്ചാണ് അൻവറിന്റെ പ്രസംഗ ഭാഗം സഭാരേഖകളിൽ നിന്ന് നീക്കിയത്.
Also Read: താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്