മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എതിരായ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹരജി വിധി പറയാൻ മാറ്റി. ഹരജി നിലനിൽക്കുമോ എന്നതിലാണ് മഹാരാഷ്‌ട്ര ഹൈക്കോടതി വിധി പറയുക.
മണിക്കൂറുകൾ നീണ്ട വാദമാണ് ചീഫ് ജസ്‌റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് നടന്നത്. വാദത്തിനിടെ പരംബീർ സിംഗിനെ കോടതി നിശിതമായി വിമർശിച്ചു. മന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്ഐആര്‍ ഇട്ടില്ലെന്ന് കോടതി ചോദിച്ചു.
കേസ് അന്വേഷിക്കണമെങ്കില്‍ എഫ്ഐആര്‍ വേണമെന്നും എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ആരാണ് തടയുന്നതെന്നും കോടതി പരംബീര്‍ സിംഗിനോട് ചോദിച്ചു. ”അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിര്‍ദ്ദേശം നിങ്ങള്‍ ആവശ്യപ്പെടുന്നു. സിബിഐക്ക് കൈമാറാന്‍ എഫ്ഐആറും അന്വേഷണ റിപ്പോർട്ടും എവിടെയാണ്?”, കോടതി ചോദിച്ചു.
പോലീസ് ഉദ്യോഗസ്‌ഥരും മന്ത്രിമാരും രാഷ്‌ട്രീയക്കാരും നിയമത്തിന് അതീതരാണോ എന്നും വാദത്തിനിടെ മഹാരാഷ്‌ട്ര ഹൈക്കോടതി ചീഫ് ജസ്‍റ്റിസ് ചോദ്യം ഉന്നയിച്ചു. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും കേസ് എടുക്കാത്തത് ഉത്തരവാദിത്തത്തിലെ വീഴ്‌ചയാണെന്നും കോടതി നിരീക്ഷിച്ചു.
Read also: പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം