കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നിയമന വിവാദത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട് നല്‍കി. നിയമനങ്ങളില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുജിസി നിയമങ്ങള്‍ പാലിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങള്‍ കഴമ്പില്ലാത്തതാണെന്നും റിപ്പോര്‍ട് ചൂണ്ടിക്കാണിക്കുന്നു.
നിയമന വിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്‌താവനയുമായി ചേർന്ന് നിൽക്കുന്നതാണ് റിപ്പോര്‍ട്ടെന്ന സൂചന വിസി നല്‍കിയിരുന്നു. നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമില്ലെന്നും യുജിസി ചട്ടങ്ങള്‍ കൃത്യമായി പാലിച്ചാണ് നിയമനം നല്‍കിയതെന്നുമാണ് സര്‍വകലാശാല വിശദീകരണം നൽകിയത്.
മലയാളം വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസര്‍ തസ്‌തികയില്‍ മൂന്നാം റാങ്ക് നേടിയ വി ഹിക്‌മത്തുള്ള, സേവ് യൂണിവേഴ്‌സിറ്റി ഫോറം എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍ ധര്‍മരാജ് അടാട്ടില്‍ നിന്ന് വിശദീകരണം തേടിയത്. റാങ്ക് ലിസ്‌റ്റ് അട്ടിമറിച്ച് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി.
Read Also: ബിജെപി കർഷകരെ കൊള്ളയടിക്കും, അവരുടെ ഭൂമി കൈയ്യേറും; മമത ബാനർജി