ബർധമൻ: ബിജെപി കർഷകരെ കൊള്ളയടിക്കുമെന്നും അവരുടെ ഭൂമി പിടിച്ചെടുക്കുമെന്നും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ കൽനയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യുക ആയിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രതിഷേധം രാജ്യ തലസ്‌ഥാനത്ത് ശക്‌തമായി തുടരവേയാണ് മമത ബാനർജിയുടെ പ്രസ്‌താവന.
‘ബിജെപി കർഷകരെ കൊള്ളയടിക്കുകയും അവരുടെ ഭൂമി കൈയ്യടക്കുകയും ചെയ്യും. കർഷകരുടെ പക്കൽ യാതൊന്നും അവശേഷിക്കുകയില്ല. കൃഷിക്കാർ വിതക്കുകയും വിളവെടുക്കുകയും ചെയ്യും, എന്നാൽ അതെല്ലാം അവരിൽ നിന്ന് തട്ടിയെടുക്കും,’ മമത ബാനർജി പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് തൃണമൂൽ സർക്കാർ കർഷകർക്ക് ചെക്കുകൾ നൽകുകയും അവരിൽ നിന്ന് ധാന്യങ്ങൾ വാങ്ങുകയും ചെയ്‌തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രീതി തുടരുമെന്നും ബാനർജി വ്യക്‌തമാക്കി.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് രാജ്യാതിർത്തിയിൽ രണ്ട് മാസത്തിലേറെയായി പ്രതിഷേധം തുടരുന്നത്. കഴിഞ്ഞ വർഷം നവംബർ 26 മുതൽ ദേശീയ തലസ്‌ഥാനത്തിന്റെ വിവിധ അതിർത്തികളിൽ കർഷകർ സമരം നയിക്കുകയാണ്. കേന്ദ്ര സർക്കാരുമായുള്ള കർഷക പ്രതിനിധികളുടെ 11ആം ഘട്ട ചർച്ച ഇനിയും നടന്നിട്ടില്ല.
Read Also: ശബരിമലയെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു; മുന്നണികള്‍ക്ക് എതിരെ എന്‍എസ്എസ്