കൊൽക്കത്ത: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്‌ചിമ ബംഗാളിൽ നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുക ആയിരുന്നു അവര്‍.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തുടനീളം ബിജെപി കനത്ത പരാജയം നേരിടുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. സംസ്‌ഥാനത്ത് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ ഏക ലക്ഷ്യം വ്യവസായങ്ങള്‍ കൊണ്ടുവരികയും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും മാത്രമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത പറഞ്ഞു.
”നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്‌ഥാനത്ത് അഴിച്ചുവിട്ട പ്രചാരണം നമ്മള്‍ കണ്ടതാണ്. എല്ലാവരും അതുകണ്ട് ഭയന്നു. എന്നാല്‍ സംസ്‌ഥാനത്തെ ജനങ്ങള്‍ അവരെ പരാജയപ്പെടുത്തി. ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജനങ്ങള്‍ പരാജയപ്പെടുത്തും. കഴിഞ്ഞ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന അതേ ഗതി തന്നെയാകും ഇത്തവണ രാജ്യത്തുടനീളം നേരിടേണ്ടി വരിക,”- മമത ബാനര്‍ജി പറഞ്ഞു.
2022ന്റെ തുടക്കത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ ബിജെപിക്ക് സൂര്യന്‍ അസ്‌തമിച്ചു തുടങ്ങിയെന്നും ഈ പ്രവണത രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും മമത അവകാശപ്പെട്ടു.
Most Read: കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം