കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായുള്ള നിനിത കണിച്ചേരിയുടെ നിയമനത്തില്‍ എതിര്‍പ്പറിയിച്ച വിഷയ വിദഗ്‌ധരിൽ ഒരാളായ ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിൻമാറി. ഇക്കാര്യം അറിയിച്ച് ഇദ്ദേഹം വിസിക്ക് കത്തയച്ചു.
നിയമനത്തിൽ വിഷയ വിദഗ്‌ധർക്കാണ് അധികാരമെന്ന് കരുതിയാണ് എതിർപ്പ് അറിയിച്ചതെന്നാണ് ഡോക്‌ടർ ടി പവിത്രന്‍റെ വിശദീകരണം. ഇദ്ദേഹത്തിന്റെ കത്ത് ലഭിച്ചതായി വൈസ് ചാൻസലർ സ്‌ഥിരീകരിച്ചു.
ഡോ. ഉമര്‍തറമേല്‍, ഡോ. ടി പവിത്രന്‍, ഡോ. കെഎം ഭരതന്‍ എന്നിവരായിരുന്നു അസി. പ്രഫസർ ഇന്റർവ്യൂ ബോഡിലുണ്ടായിരുന്ന വിഷയ വിദഗ്‌ധർ. തങ്ങൾ നൽകിയ റാങ്ക് പട്ടിക അട്ടിമറിച്ചതായാണ് ഇവർ പരാതിപ്പെട്ടത്. വിവാദത്തിൽ ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ഗവർണർക്ക് കൈമാറുമെന്നും വൈസ് ചാൻസലർ വ്യക്‌തമാക്കിയിരുന്നു.
Read also: നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണം; കോടതി