തിരുവനന്തപുരം: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്.
80 ലക്ഷം രൂപയുടെ പുരാവസ്‌തുക്കൾ വാങ്ങി കബളിപ്പിച്ചെന്ന മുട്ടത്തറ സ്വദേശി സുരേഷ് കുമാറിന്റെ പരാതിയിൽ തിരുവനന്തപുരം ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയും സംസ്‌കാര ചാനലിന്റെ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡി ബാബു മാധവന്റെ പരാതിയിൽ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് റിമാൻഡ് കാലാവധികൾ നീട്ടിയത്.
ഈ രണ്ട് കേസുകളിലും മോൻസനെ ക്രൈം ബ്രാഞ്ച് മൂന്ന് ദിവസത്തെ കസ്‌റ്റഡിയിൽ വാങ്ങിയിരുന്നു. ഇരു കേസുകളിലും അന്വേഷണം ശക്‌തമായി നടക്കുകയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ പുരാവസ്‌തു വകുപ്പ് ക്രൈം ബ്രാഞ്ചിന് കൈമാറിയ റിപ്പോർട്ടും മോൻസന് തിരിച്ചടിയായി. മോൻസന്റെ ശേഖരത്തിലെ 35 വസ്‌തുക്കൾ വ്യാജമാണെന്നായിരുന്നു സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ റിപ്പോർട്. പുരാവസ്‌തു തട്ടിപ്പ് കേസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക സ്‌ഥിരീകരണം കൂടി ക്രൈം ബ്രാഞ്ച് സംഘത്തിന് ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് മോന്‍സന്റെ ശേഖരത്തിലുള്ള വസ്‌തുക്കള്‍ പരിശോധിച്ച് പുരാവസ്‌തു വകുപ്പ് റിപ്പോർട് നൽകിയത്.
ടിപ്പുവിന്റെ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് പുരാവസ്‌തു വകുപ്പിന്റെ കണ്ടെത്തല്‍. ഇവയ്‌ക്ക് കാലപ്പഴക്കമില്ലെന്നും യാതൊരു മൂല്യവുമില്ലെന്നും പറയുന്നു. മോന്‍സന്റെ ശേഖരത്തിലുള്ള കൂടുതല്‍ വസ്‌തുക്കള്‍ ഇനിയും പരിശോധിക്കാനുണ്ട്.
Also Read: വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല; കടുത്ത നിലപാടിൽ സർക്കാർ