കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്‌റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. എസ്‌ഐ അപമാനിച്ചെന്ന എംഎൽഎയുടെ പരാതിയിലാണ് അന്വേഷണം. കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ പിപി ഷമീലിനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. എസിപി ഇന്ന് ഇരുവരുടെയും ഒപ്പം കെജിഎൻഎ ഭാരവാഹികൾ, പിങ്ക് പോലീസ് എന്നിവരുടെയും മൊഴിയെടുക്കും.
ഇതിന് ശേഷമാകും കമ്മീഷണർക്ക് റിപ്പോർട് നൽകുക. കളക്‌ടറേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കുന്നതിലും എംഎൽഎയോട് പെരുമാറിയത്തിലും എസ്ഐക്ക് വീഴ്‌ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്‌ഥരുടെ വാദം. ഷമീലിനെതിരെ നടപടി വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ കളക്‌ടറേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന എസ്ഐയുടെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പ്രകടനവുമായി നഴ്‌സുമാർ അകത്തുകയറിയത് തടയാൻ പോലീസ് ഇല്ലാതിരുന്നതുകൊണ്ട്, വീഴ്‌ച പോലീസിനാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. എന്നാൽ, എസ്ഐയുടെ നിർദ്ദേശ പ്രകാരം കേസെടുക്കാൻ പോലീസ് ഉദ്യോഗസ്‌ഥ എംഎൽഎയുടെ പേര് ചോദിക്കുകയും ചെയ്‌തതോടെ പ്രശ്‌നം രൂക്ഷമായി.
പിന്നാലെ സിവിൽ സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയതിനും അന്യായമായി സംഘം ചേർന്നതിനും വകുപ്പുകൾ ചുമത്തി കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. എസ്എഫ്ആറിൽ പക്ഷേ മാർച്ച് ഉൽഘാടനം ചെയ്‌ത എംഎൽഎയുടെ പേര് ഉൾപ്പെടുത്തിയില്ല. കെജിഎൻഎ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേരുമാണ് പ്രതികൾ. വിജിനെതിരെ മാത്രമല്ല നഴ്‌സുമാർക്ക് എതിരെയും കേസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്.
Most Read| രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യം; ആദിത്യ എൽ1 ലക്ഷ്യ സ്‌ഥാനത്തേക്ക്