ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടാനുള്ള ദൗത്യം വൈകാൻ സാധ്യത. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മോക്ക്ഡ്രിൽ നടത്തിയ ശേഷം ചൊവ്വാഴ്‌ച മയക്കുവെടി വെക്കാനായിരുന്നു തീരുമാനം. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്‌റ്റ് ഓഫ് ഇന്ത്യയുടെയും അസം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്.
എന്നാൽ, കോളർ കൈമാറാൻ അസം വനംവകുപ്പ് ചീഫ് വൈൽഡ് വാർഡന്റെ അനുമതി ലഭിച്ചിട്ടില്ല. ഈസ്‌റ്റർ അവധി ദിവസങ്ങൾ ആയതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, പറമ്പിക്കുളത്തേക്ക് ആനയെ കൊണ്ടുപോകുന്നത് തടയണമെന്ന ഹരജി കോടതി പരിഗണിച്ചാൽ ദൗത്യം വീണ്ടും നീളുമോ എന്ന ആശങ്കയിലാണ് വനംവകുപ്പും നാട്ടുകാരും.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നുണ്ട്. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്ന വിഷയം നിയമപരമായി നേരിടാനാണ് സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. അഭിഭാഷകരുമായി ആശയവിനിമയം നടത്തിയതായി നെൻമാറ എംഎൽഎ കെ ബാബു അറിയിച്ചു.
Most Read: കോവിഡ് കുതിച്ചുയരുന്നു; മൂന്ന് സംസ്‌ഥാനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി