ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ വധിക്കപ്പെട്ട ഭീകരർ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നാശമുണ്ടാക്കാനുള്ള ഭീകരരുടെ പദ്ധതി തകർത്ത് ഇന്ത്യൻ സേന ഒരിക്കൽ കൂടി ധൈര്യവും കരുത്തും കാണിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ജമ്മു കശ്‌മീരിലെ ജനാധിപത്യ പ്രക്രിയ തകര്‍ക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യം. എന്നാല്‍ സുരക്ഷാ ഏജന്‍സികളുടെ ജാഗ്രതകൊണ്ട് അവയെ തടയാനായി. സൈന്യത്തിന്റെ ജാഗ്രതക്കു നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാഴാഴ്‌ച നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. വൻ ഭീകരാക്രമണം ആയിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അറിഞ്ഞതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.
Neutralising of 4 terrorists belonging to Pakistan-based terrorist organisation Jaish-e-Mohammed and the presence of large cache of weapons and explosives with them indicates that their efforts to wreak major havoc and destruction have once again been thwarted.
— Narendra Modi (@narendramodi) November 20, 2020
വിദേശകാര്യ സെക്രട്ടറിയും മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു. 26/11 മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് അന്വേഷണത്തില്‍ വ്യക്‌തമായി എന്നാണ് റിപ്പോർട്ട്. ഭീകരരുടെ പക്കൽനിന്ന് 11 എകെ റൈഫിളുകൾ, മൂന്നു തോക്കുകൾ, 35 ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.