ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിന സൈനിക പരേഡുകൾക്കായി ഡെൽഹിയിൽ എത്തിയ 150ഓളം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഡെൽഹിയിലെത്തിയ ആയിരത്തിലധികം സൈനികരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിൽ നൂറ്റമ്പതോളം സൈനികർക്ക് രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. രോഗബാധ സ്‌ഥിരീകരിച്ചവരിൽ മിക്കവർക്കും ലക്ഷണങ്ങൾ ഇല്ല. രോഗം സ്‌ഥിരീകരിച്ചവരെ ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പരേഡുകൾ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന് സൈനിക വക്‌താവ് അറിയിച്ചു.
ജനുവരി 26ന് രാജ്‌പഥിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിന ആഘോഷങ്ങൾക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥി ആയിരിക്കും. കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം യുകെയിൽ വ്യാപിക്കുന്ന സാഹചര്യമാണെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദർശനം ഉണ്ടാകുമെന്ന് ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: തലസ്‌ഥാനത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ഡിജെ പാർട്ടി