ഗുവാഹത്തി: തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ നിന്ന് ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള ജിഗ്‌നേഷ് മേവാനിയെ മാറ്റിനിര്‍ത്തുകയാണ് അറസ്‌റ്റിലൂടെ ബിജെപി ലക്ഷ്യം വച്ചതെന്ന് കോണ്‍ഗ്രസ്. അസം പോലീസ് അറസ്‌റ്റ് ചെയ്‌ത ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
നിസാര കേസിലാണ് മേവാനിയെ അറസ്‌റ്റ് ചെയ്‌ത് അസമില്‍ എത്തിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ നിന്ന് മേവാനിയെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യംവെച്ചാണ് അറസ്‌റ്റ്. എത്രയും വേഗം മേവാനിയെ വ്യവസ്‌ഥകളൊന്നും കൂടാതെ മോചിപ്പിക്കണമെന്നും കോൺഗ്രസ് അസം സംസ്‌ഥാന അധ്യക്ഷന്‍ ജാകിര്‍ ഹുസ്സൈന്‍ സിഖ്ദർ ആവശ്യപ്പെട്ടു.
അതിനിടെ, അസമില്‍ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെട്ട പ്രതിപക്ഷം മേവാനിയുടെ അറസ്‌റ്റിനെതിരെ ശക്‌തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയത്. കോക്കര്‍ജര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വെള്ളിയാഴ്‌ച കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സിപിഎം നേതാവും എംഎല്‍എയുമായ മനോരഞ്‌ജന്‍ തലുഖ്ദർ, റെയ്‌ജ്‌ദൽ അധ്യക്ഷനും എംഎല്‍എയുമായ അഖില്‍ ഗംഗോയി തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് ഗുജറാത്തില്‍ നിന്നും അറസ്‌റ്റ് ചെയ്‌തത്. കോക്കര്‍ജാര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റർ ചെയ്‌ത പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റുണ്ടായത്. കോക്കര്‍ജാറിലെ പ്രാദേശിക കോടതി വ്യാഴാഴ്‌ച മേവാനിക്ക് ജാമ്യം നിഷേധിക്കുകയും മൂന്നുദിവസത്തെ കസ്‌റ്റഡിയില്‍ വിടുകയും ചെയ്‌തിരുന്നു.
മേവാനിക്ക് വേണ്ട എല്ലാ നിയമ സഹായങ്ങളും കോണ്‍ഗ്രസ് അസം ഘടകം നല്‍കുന്നുണ്ടെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ജിഗ്‌നേഷ് മേവാനിക്ക് സംസ്‌ഥാനത്ത് വലിയ സ്വാധീനമുണ്ട്.
Most Read: 6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ