ന്യൂഡെൽഹി: സംസ്‌ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് എതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. ‘അഹങ്കാരിയായ രാജാവ്’ എന്നാണ് അമരീന്ദർ സിംഗിനെ സിദ്ദു വിശേഷിപ്പിച്ചത്.
“സിദ്ദുവിന്റെ വാതിലുകൾ അടഞ്ഞുവെന്ന് ക്യാപ്റ്റൻ പറഞ്ഞു, എന്നാൽ ഇന്ന് അദ്ദേഹം വീട്ടിൽ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ നക്കുകയാണ്,” സിദ്ദുവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട് ചെയ്‌തു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അമരീന്ദർ സിംഗ് തന്റെ പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. സഖ്യം ഉറപ്പിക്കുന്നതിനായി അമരീന്ദർ സിംഗ് ബിജെപിയുടെ പഞ്ചാബ് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ കണ്ടിരുന്നു.
“ഞങ്ങളുടെ (ബിജെപിയുമായുള്ള) സഖ്യം സ്‌ഥിരീകരിച്ചു. സീറ്റ് പങ്കിടൽ ചർച്ചകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ആര്, എവിടെ മൽസരിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. സീറ്റ് പങ്കിടലിന്റെ ഞങ്ങളുടെ മാനദണ്ഡം പൂർണമായും വിജയത്തിലേക്കാണ്. തിരഞ്ഞെടുപ്പിൽ സഖ്യം 101 ശതമാനം വിജയിക്കുമെന്നും ”- അമരീന്ദർ സിംഗ് പറഞ്ഞിരുന്നു.
40 വർഷം പ്രവർത്തിച്ച തന്റെ പാർട്ടിയായ കോൺഗ്രസിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് തന്നെ, പഞ്ചാബിൽ സഖ്യത്തിനായി അമരീന്ദർ സിംഗ് ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് കോൺഗ്രസിൽ നിന്ന് രാജിവച്ച് പുതിയ രാഷ്‌ട്രീയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് പ്രഖ്യാപിച്ചതിന് ശേഷം നീക്കം കൂടുതൽ വേഗത്തിലായി.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിലേക്ക് നയിച്ചത് പഞ്ചാബിനായുള്ള ബിജെപിയുടെ പദ്ധതികളാണ് എന്നാണ് വിലയിരുത്തൽ.
Most Read: അമ്മയുടെ ഗർഭപാത്രവും ശവക്കല്ലറയും മാത്രമാണ് സുരക്ഷിതം; ആത്‍മഹത്യാ കുറിപ്പിൽ പെൺകുട്ടി