തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും. റേഞ്ച് ഡിഐജി സഞ്‌ജയ് കുമാർ ഗുരിദ്ദിനാണ് റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം, സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവൻ നെടുമങ്ങാട് ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പരാതിയുമായി എത്തിയ പിതാവിനെയും മകളെയും നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാർ അധിക്ഷേപിച്ച് ഇറക്കിവിട്ടത്. പിതാവിനോടും മകളോടും എഎസ്‌ഐ പരുഷമായ രീതിയില്‍ പെരുമാറുകയും ഇറക്കിവിടുകയും ചെയ്യുന്ന ദൃശ്യം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നെയ്യാര്‍ഡാം പള്ളിവേട്ട സ്വദേശിയായ സുദേവന്റെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്‌തു. ഇതിന് പിന്നാലേ ആരോ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയുമായി വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയ സുദേവനോടും മകളോടും ഉദ്യോഗസ്‌ഥന്‍ മോശമായി സംസാരിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പോലീസിനു ഗുരുതരവീഴ്‌ച ഉണ്ടായതായി കണ്ടെത്തി. പരാതിക്കാരോടു മോശമായി പെരുമാറിയതായി വീഡിയോ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്‌തമാണെന്നും ഒരു സ്‍ത്രീ കൂടെയുണ്ടായിരുന്നു എന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇതിന് പിന്നാലെ എഎസ്‌ഐ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്‌ഥലം മാറ്റി.
Also Read: തപാൽ വോട്ട്; 5 ജില്ലകളിലെ പട്ടിക നവംബർ 29 മുതൽ തയാറാക്കും