തിരുവനന്തപുരം: കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചുകൊണ്ടുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്‌റ്റ്) നവംബർ 29 മുതൽ തയാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾക്കായുള്ള പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം ബന്ധപ്പെട്ട വരണാധികാരി ( ഒരു നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണ് ‘വരണാധികാരി എന്നുവിളിക്കുന്നത്) നിർണയിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. അന്തിമ സ്‌ഥാനാർഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും എണ്ണത്തെ അടിസ്‌ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ കണക്കെടുക്കേണ്ടത്.
ഡിസംബർ 8ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി സ്‌പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടികയാണ് നവംബർ 29 മുതൽ തയാറാക്കുന്നത്. ഇവിടങ്ങളിലെ ആദ്യ സർട്ടിഫൈഡ് ലിസ്‌റ്റ് അതാത് ഹെൽത്ത് ഓഫീസർമാർ തയാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന് കൈമാറണം. കൂടാതെ നവംബർ 30 മുതൽ ഡിസംബർ ഏഴിന് വൈകുന്നേരം മൂന്നുവരെയുള്ള ദിവസങ്ങളിലെ സർട്ടിഫൈഡ് ലിസ്‌റ്റും അതാത് ദിവസങ്ങളിൽ കൈമാറണം.
Also Read: കോവിഡ് വാക്‌സിൻ അവലോകനം; പ്രധാനമന്ത്രിയുടെ ത്രിനഗര സന്ദർശനം നാളെ
മറ്റ് ജില്ലകളിലും ഇതേ രീതിയിൽ ആദ്യപട്ടിക പത്ത് ദിവസം മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് കൈമാറണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ അറിയിച്ചു. സമ്മതിദായകരെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തി പരിശോധിച്ചതിനു ശേഷമായിരിക്കും പോസ്‌റ്റൽ ബാലറ്റ് അനുവദിക്കുക.