ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലും, ടൈഗർ റിസർവിലുമായി വെള്ളപ്പൊക്കവും മറ്റ് കാരണങ്ങളും മൂലം 24 വന്യമൃഗങ്ങൾ മരണപ്പെട്ടതായി റിപ്പോർട്. സംസ്‌ഥാനത്ത് വെള്ളപ്പൊക്ക സാഹചര്യം ക്രമേണ മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും പാർക്കിന്റെ 30 ശതമാനം പ്രദേശങ്ങൾ വെള്ളത്തിനടിയിൽ തന്നെയാണെന്ന് പാർക്ക് അധികൃതർ അറിയിച്ചു.
പാർക്കിലെ സുരക്ഷാ ക്യാംപുകളിൽ 21 എണ്ണമാണ് ഇപ്പോഴും വെള്ളത്തിനടിയിൽ ഉള്ളതെന്നും അധികൃതർ വ്യക്‌തമാക്കി. ഒരു കാണ്ടാമൃഗം, മൂന്ന് ഹോഗ് ഡീർ, ഒരു കാട്ടുപോത്ത്, ഒരു ചതുപ്പ് മാൻ എന്നിവയുൾപ്പെടെ ആറ് മൃഗങ്ങളാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്.
ഇതിന് പുറമെ, പാർക്കിലൂടെ കടന്നുപോകുന്ന ദേശീയപാത 37ൽ വച്ച് വാഹനമിടിച്ച് ഒൻപത് ഹോഗ് ഡീർ, ഒരു പെരുമ്പാമ്പ്, ഒരു ക്യാപ് ലങ്കൂറും ഉൾപ്പെടെ 11 മൃഗങ്ങൾ കൊല്ലപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. ഇക്കാലയളവിൽ തന്നെ ഒരു കാണ്ടാമൃഗവും, മൂന്ന് ഹോഗ് ഡീറുകളും സ്വാഭാവിക കാരണങ്ങളാൽ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്.
പ്രളയകാലത്ത്, കാസിരംഗ നാഷണൽ പാർക്കിലും ടൈഗർ റിസർവിലും അപകടത്തിൽപെട്ട നിരവധി മൃഗങ്ങളെയാണ് പാർക്ക് അധികൃതരും, സിഡബ്ള്യുആർസി (സെന്റർ ഫോർ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ ആൻഡ് കൺസർവേഷൻ) അംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തിയത്.
Read Also: ‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി