തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ തടസ ഹരജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഭാഗം കൂടി കേട്ട ശേഷമേ കേസില്‍ തീരുമാനമെടുക്കാവൂ എന്നാണ് തടസ ഹരജിയില്‍ ആവശ്യപ്പെടുന്നത്.
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സംസ്‌ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന കണക്കുക്കൂട്ടലിലാണ് ചെന്നിത്തല തടസ ഹരജി നൽകിയത്.
2015 മാർച്ച് 13ന് കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെടി ജലീൽ, ഇപി ജയരാജൻ അടക്കമുള്ളവരാണ് സഭയിൽ രണ്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടാക്കിയത്. മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലിനും പുറമെ മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ.
കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ സിജെഎം കോടതി തള്ളിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയും സിജെഎം കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.
Also Read: ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി; 6 മാസം കൂടി നീട്ടാൻ തീരുമാനം