കോഴിക്കോട്: സിപിഎം- ബിജെപി ബന്ധം ആരോപിച്ച് കോഴിക്കോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്‌ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.
ആർഎസ്എസിന് ഭീഷണി ഉണ്ടാകുന്നത് കോൺഗ്രസിൽ നിന്നാണെന്ന് അവർ മനസിലാക്കിയിട്ടുണ്ട്. ഇടതുപക്ഷവും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ആശയമാണെന്ന് അവർക്കറിയാം. അതാണ് പരസ്യമായി എതിർപ്പുണ്ടാകാത്തത്.
ഇടതുപക്ഷം തുടരെ തുടരെ കോൺഗ്രസ് പ്രവർത്തകരെ കൊന്നൊടുക്കുകയാണ്. ഇത് തന്നെയാണ് ബിജെപിയും ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെ ചെയ്യുന്നില്ല. സൗഹാർദ്ദമില്ലാതെ ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാകില്ല.
താൻ ഇടതു പക്ഷത്തെ കടന്നാക്രമിക്കുന്നില്ല. അതിന് കാരണം അതെല്ലാം ജനങ്ങൾക്കറിയാമെന്നത് കൊണ്ടാണ്. അവരെ ആക്രമിച്ച് താൻ സമയം കളയുന്നില്ല. തന്റെ പ്രസംഗത്തിന്റെ 90 ശതമാനവും ചെലവഴിക്കുന്നത് കോൺഗ്രസിന്റെ കാഴ്‌ചപ്പാടുകൾ വിശദീകരിക്കാനാണ്.
സന്തോഷവും സമാധാനവും പുലരുന്ന കേരളമാണ് യുഡിഎഫിന്റെ വാഗ്‌ദാനം. സമ്പദ്ഘടന മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കാൾ മാർക്‌സിന്റെ പുസ്‌തകങ്ങൾ പരിശോധിച്ചിട്ട് കാര്യമില്ല. ആളുകളുടെ കയ്യിൽ പണമെത്തിയാലേ സമ്പദ്ഘടന മെച്ചപ്പെടൂ.
അതാണ് യുഡിഎഫ് ലക്ഷ്യം. ഇതിനായി ന്യായ് പദ്ധതി നടപ്പാക്കും. സംസ്‌ഥാന ചരിത്രത്തിലാദ്യമായി പാവപ്പെട്ടവന് മിനിമം വേതനം അനുവദിക്കുന്ന പരിപാടി യുഡിഎഫ് നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി കോഴിക്കോട് പറഞ്ഞു.
Also Read: ‘ക്യാപ്‌റ്റൻ’ വിളിയിൽ ആശയക്കുഴപ്പം വേണ്ട; പിന്നിൽ ആളുകളുടെ താൽപര്യമെന്ന് മുഖ്യമന്ത്രി