കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം.
മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജക്ക് അനുയോജ്യമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ശൈലജ മൽസരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എൽജെഡിക്ക് വിട്ടു കൊടുക്കാനാണ് നിലവിലെ ധാരണ.
അതേസമയം തളിപ്പറമ്പ് സീറ്റിൽ നിന്നും ഗോവിന്ദൻ മാസ്‌റ്ററെ മൽസരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മറ്റൊരു മുതിർന്ന നേതാവായ പി ജയരാജനെ മൽസരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മൽസരിച്ചു പരാജയപ്പെട്ട പി ജയരാജന്റെ കാര്യത്തിൽ തീരുമാനം സംസ്‌ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് കണ്ണൂർ ഘടകം.
പി ജയരാജൻ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതോടെ അദ്ദേഹം പാർട്ടി സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടാനും സാധ്യത കൂടതലാണ്.
Read Also: ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു