വയനാട്: ബിജെപി നയങ്ങളോടുള്ള വിയോജിപ്പ് തുറന്ന് പറയാൻ മടിക്കില്ലെന്ന് സുൽത്താൻ ബത്തേരിയിലെ എൻഡിഎ സ്‌ഥാനാർഥി സികെ ജാനു. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാടുന്ന മണ്ഡലത്തിൽ ജാനു പിടിക്കുന്ന വോട്ടുകൾ ബിജെപിക്ക് നിർണായകമാകും.
മണ്ഡലം നിലനിർത്താൻ യുഡിഎഫിലെ ഐസി ബാലകൃഷ്‌ണനും സുൽത്താൻ ബത്തേരി പിടിച്ചെടുക്കാൻ എൽഡിഎഫിന്റെ എംഎസ് വിശ്വനാഥനും പോരാടുമ്പോൾ എൻഡിഎയുടെ പ്രതീക്ഷ മുത്തങ്ങ സമര നേതാവ് സികെ ജാനുവിലാണ്. പ്രചാരണ രംഗത്ത് സജീവമാണ് ജാനു.
താൻ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടിയുടെ വക്‌താവ് തന്നെയാണ്. ബത്തേരിയിലെ ജനവികാരം മാനിച്ചാണ് താമര ചിഹ്‌നത്തിൽ തന്നെ മൽസരിക്കാൻ തീരുമാനിച്ചത്. എൻഡിഎയെ പ്രതിനിധീകരിക്കുന്നു എങ്കിലും സ്വന്തം നിലപാടുകളിൽ മാറ്റം വന്നിട്ടില്ല. ജനങ്ങൾക്ക് യോജിക്കാത്ത നിലപാടുകൾ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായാൽ ജനങ്ങൾക്കൊപ്പം നിന്ന് തന്റെ നിലപാട് വ്യക്‌തമാക്കുമെന്നും ജാനു പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ ഇത്തവണ ജയം എൻഡിഎക്കാണെന്നും ജാനു പറയുന്നു. ജനങ്ങളുടെ പൾസ് കൃത്യമായി അറിയാൻ സാധിക്കുമെന്നും വിജയിച്ച് തന്നെ മടങ്ങുമെന്നുമുള്ള ആത്‌മവിശ്വാസവും ജാനു പ്രകടിപ്പിച്ചു. യുഡിഎഫും എൽഡിഎഫും മാറി ഭരിച്ചിട്ടും മണ്ഡലത്തിൽ വികസനം ഉണ്ടായിട്ടില്ലെന്നും ജാനു കുറ്റപ്പെടുത്തി.
Also Read: ‘ലവ് ജിഹാദ്’; നിലപാട് തിരുത്തി ജോസ് കെ മാണി