തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് എകെജി സെന്ററില്‍ നടക്കുന്ന യോഗത്തില്‍ മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. ഘടകകക്ഷികള്‍ക്ക് സീറ്റ് ആവശ്യപ്പെടാനുള്ള അവസരമായിരിക്കും ഇന്നത്തെ എല്‍ഡിഎഫ് യോഗം. എങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമതീരുമാനം ഉണ്ടാകൂ.
പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയിലെ ഒരുവിഭാഗമാണ് നേതൃത്വം നേരിടുന്ന തലവേദന. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പരിഹാരമായിട്ടില്ല. മറ്റുഘടകകക്ഷികളും കൂടുതല്‍ സീറ്റെന്ന ആവശ്യം ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്.
പുതുതായി എത്തിയ കേരളാ കോണ്‍ഗ്രസ് എമ്മിനും എല്‍ജെഡിക്കും സീറ്റുകള്‍ കണ്ടെത്തണം. അപ്പോഴുണ്ടാകുന്ന സീറ്റുനഷ്‌ടം ആരു സഹിക്കുമെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. പാലാ സീറ്റിൽ കേരളാ കോൺഗ്രസ് എം അവകാശമുയർത്തിയത് പോലെ വടകര സീറ്റിന് എൽജെഡിയും ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാൽ വിട്ടുകൊടുക്കാൻ സാധിക്കില്ലെന്ന് ജനതാദൾ എസ് വ്യക്‌തമാക്കി.
സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്‌ഥാന സെക്രട്ടറിമാര്‍ നയിക്കുന്ന മേഖലാ ജാഥകളാണ് മറ്റൊരു പ്രധാന അജണ്ട. തെക്കന്‍ മേഖലയിൽ കാനം രാജേന്ദ്രനും വടക്കന്‍ മേഖലയിൽ എ വിജയരാഘവനും നേതൃത്വം നല്‍കും. യാത്രയുടെ തീയതിയും മുദ്രാവാക്യവും ജാഥാംഗങ്ങള്‍ ആരൊക്കെയെന്നതും യോഗം തീരുമാനിക്കും.
Read also: കുതിരാൻ തുരങ്കപാത തുറന്ന് കൊടുക്കണമെന്ന ആവശ്യം; ദേശീയ പാത അതോറിറ്റി ഇന്ന് മറുപടി വ്യക്‌തമാക്കും