തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎംമാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎമാർ നൽകിയ വിടുതൽ ഹരജിയിൽ വാദം പറയുന്നത് കോടതി ജൂൺ ഏഴിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷ സിജെഎം കോടതി തള്ളിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയും സിജെഎം കോടതിയുടെ വിധി ശരിവച്ചു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയാണെന്നും അതിനാൽ വിടുതൽ ഹരജിയിലെ വാദം ഇതിന് ശേഷം പരിഗണിച്ചാൽ മതിയെന്നും ഡപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി കേസ് ജൂൺ 7ലേക്ക് മാറ്റിയത്.
2015 മാർച്ച് 13ന് കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എംഎൽഎമാരായിരുന്ന കെടി ജലീൽ, ഇപി ജയരാജൻ അടക്കമുള്ളവരാണ് സഭയിൽ രണ്ട് ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടാക്കിയത്. മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലിനും പുറമെ മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ, ശിവൻകുട്ടി എന്നിവരാണ് മറ്റ് പ്രതികൾ.
Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ്