കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസൽ സമർപ്പിച്ച ഹരജിയിലാണ് എൻഐഎക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചക്കകം നിലപാട് അറിയിക്കാൻ ജസ്‌റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
യുഎപിഎ കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബിന് ജാമ്യം നൽകിയല്ലോയെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിചാരണ കോടതി വിശദമായ ഉത്തരവ് ഇറക്കിയതും പരാമർശിച്ചു. പ്രഥമദൃഷ്‌ട്യാ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടപടിയാണ് വിചാരണ കോടതിയിൽ നിന്നുണ്ടായതെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം, അലൻ ഷുഹൈബിന് ജാമ്യം നൽകിയ നടപടി തെറ്റായിരുന്നു എന്നും, മേൽക്കോടതിയിൽ ചോദ്യം ചെയ്യാൻ എൻഐഎക്ക് നിയമോപദേശം നൽകിയിരുന്നതായും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട അലൻ ഷുഹൈബിനും, താഹ ഫസലിനും വിചാരണ കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ഈ വർഷം ജനുവരിയിൽ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.
Also Read: പാലക്കാട് ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചു; എകെ ബാലൻ