പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്‍. പാലക്കാട് ജില്ലയില്‍ ഇത് ശക്‌തമായി തന്നെ നടന്നുവെന്നും പാലക്കാടും മലമ്പുഴയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കും ഹരിപ്പാട് രമേശ് ചെന്നിത്തലക്കും കാര്യങ്ങള്‍ എളുപ്പമല്ല.
ജയിക്കണമെങ്കില്‍ ഇരുവര്‍ക്കും ബിജെപി വോട്ടുകള്‍ കൂടിയേ തീരുവെന്നും ഇതിന് പകരമായി മലമ്പുഴയിലും പാലക്കാടും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നുമാണ് എകെ ബാലന്റെ ആരോപണം.
ഇതിനായാണ് പാലക്കാട് ഇ ശ്രീധരനെ സ്‌ഥാനാർഥിയാക്കിയത്. മലമ്പുഴയിലെ കോണ്‍ഗ്രസ് സീറ്റ് സ്വാധീനമില്ലാത്ത സഖ്യകക്ഷികള്‍ക്ക് നല്‍കിയതില്‍ അപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും എകെ ബാലന്‍ പറഞ്ഞു.
ഒറ്റപ്പാലം, തൃത്താല, നെൻമാറ എന്നിവിടങ്ങളിലും വോട്ട് കച്ചവടം നടന്നതായും മന്ത്രി എകെ ബാലന്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് കച്ചവടങ്ങളില്‍ ആശങ്കയില്ലെന്നും ഈ അവിശുദ്ധ സഖ്യത്തെ മറികടന്ന് എല്‍ഡിഎഫ് ജില്ലയില്‍ മികച്ച വിജയം നേടുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷം; കമ്മീഷൻ