ന്യൂഡെൽഹി: പൊതുമേഖല സ്‌ഥാപനങ്ങളുടെ ആസ്‌തി ഉപയോഗപ്പെടുത്തി പണമുണ്ടാക്കുന്ന (അസറ്റ് മോണിറ്റൈസേഷൻ) പദ്ധതിയിലൂടെ 70,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഊർജ മേഖലയിലെ നിക്ഷേപങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ധനസമാഹരണം.
പവർഗ്രിഡ്, എൻടിപിസി, ആർഇസി എന്നിവയുടെ ആസ്‌തികളാകും ഇതിനായി പ്രയോജനപ്പെടുത്തുക. വൈദ്യുതി വിതരണ മേഖലയിലെ നിക്ഷേപത്തിന് ഇത് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
വരുന്ന അഞ്ച് വർഷം കൊണ്ടായിരിക്കും ഇത്രയും വലിയ തുക സമാഹരിക്കുക. അന്തർസംസ്‌ഥാന വൈദ്യുതി വിതരണം, സബ് ട്രാൻസ്‌മിഷൻ, വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ കാര്യമായ നിക്ഷേപം ഇതുവരെയും നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
ഇത് സാങ്കേതിക മുന്നേറ്റത്തിന് തടസമാകുന്നതിനൊപ്പം വിതരണ മേഖലയിലെ വൈദ്യുതി നഷ്‌ടത്തിനും കാരണമാകുന്നതായി വിലയിരുത്തലുണ്ട്. രാജ്യത്തെ ഊർജ വിതരണമേഖലയിൽ നിലവിൽ സർക്കാർ നടത്താൻ തീരുമാനിച്ച പദ്ധതികൾക്ക് പുറമെയായിരിക്കും നിർദിഷ്‌ട നിക്ഷേപം.
Read Also: പ്രതിപക്ഷ ബഹളം; പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു