ന്യൂഡെൽഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. രാജ്യസഭ ഉച്ചക്ക് 12.25 വരെ നിര്‍ത്തിവച്ചു. ലോക്‌സഭ ഉച്ചക്ക് 2 മണി വരെ പിരിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ളക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ആയിരുന്നു.
പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്‌പീക്കർ ഓംബിര്‍ള അഭ്യര്‍ഥിച്ചു. പ്രതിഷേധം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെയാണ് സഭ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.
പുതിയ അംഗങ്ങളെ പ്രധാനമന്ത്രി പരിചയപ്പെടുത്തുന്ന അവസരത്തില്‍ തന്നെ പ്രതിപക്ഷം ബഹളമുണ്ടാക്കിയതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമർശനം ഉന്നയിച്ചു. പ്രതിപക്ഷം പിഴവ് അംഗീകരിക്കണം. സഭാ മര്യാദകള്‍ പാലിക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
വനിത, ദളിത്, പിന്നാക്ക വിഭാഗങ്ങളിൽനിന്ന് മന്ത്രിമാർ വന്നത് ചിലർക്ക് ഇഷ്‌ടപ്പെട്ടില്ലെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോട് പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖരുടെ ഫോൺ ചോർത്തിയതിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യസഭയില്‍ ബിനോയ് വിശ്വവും ലോക്‌സഭയില്‍ എന്‍കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നല്‍കിയത്.
കൂടാതെ മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ ചർച്ച ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി. ഡെല്‍ഹി അന്ധേരിയ മോഡില്‍ സ്‌ഥിതി ചെയ്‌തിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം പൊളിച്ച സംഭവത്തിലും ഡീന്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: പാലായിലെ തോല്‍വി; സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന്