കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറി പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും. ഡിസംബർ 14ന് ഡെൽഹിലാണ് യോഗം. പശ്‌ചിമ ബംഗാളിലെ ക്രമസമാധാന നില ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. എന്നാൽ യോഗത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കില്ലെന്ന് പശ്‌ചിമ ബംഗാൾ സർക്കാർ വ്യക്‌തമാക്കി.
സന്ദർശനത്തോട് അനുബന്ധിച്ച് ജെപി നഡ്ഡക്ക് ശക്‌തമായ സുരക്ഷ ഒരുക്കിയിരുന്നുവെന്ന് കേന്ദ്രത്തിനയച്ച കത്തിൽ പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആൽപാന്‍ ബന്ധോപാധ്യായ് അറിയിച്ചു. “ജെപി നദ്ദയുടെ സുരക്ഷക്കായി ഞങ്ങൾ വളരെ വിപുലമായ ക്രമീകരണങ്ങൾ ചെയ്‌തിരുന്നു. പശ്‌ചിമ ബംഗാൾ പോലീസ് അദ്ദേഹത്തിന് ബുള്ളറ്റ് പ്രൂഫ് കാറും പൈലറ്റിനെയും നൽകിയിരുന്നു, എസ്‌കോർട്ടിന് പുറമേ ഇസഡ് കാറ്റഗറി സുരക്ഷയും അദ്ദേഹത്തിനുണ്ട്,”- ചീഫ് സെക്രട്ടറി കത്തിൽ പറഞ്ഞു.
വ്യാഴാഴ്‌ച ഉച്ചയോടെയായിരുന്നു പശ്‌ചിമബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ജെപി നഡ്ഡക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറുമുണ്ടായത്. ഇഷ്‌ടികയും കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഏതാനും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
തനിക്കെതിരായ അക്രമം മമതാ ബാനര്‍ജി സര്‍ക്കാരിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നായിരുന്നു നഡ്ഡ പ്രതികരിച്ചത്. പശ്‌ചിമ ബംഗാള്‍ സമ്പൂര്‍ണ്ണ അധാര്‍മ്മികതയിലേക്കും ഗുണ്ടാ രാജിലേക്കും വഴുതി വീഴുകയാണെന്നും നഡ്ഡ ആരോപിച്ചിരുന്നു.
അതേസമയം, നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ ‘സ്‌പോൺസേഡ് വയലൻസ്’ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 3 എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. കേസിൽ ഇതുവരെ 7 പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Kerala News: ഒടുങ്ങാത്ത ക്രൂരത; ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ചു; അറസ്‌റ്റ് ഉടനെന്ന് പോലീസ്