കൊച്ചി: എറണാകുളം ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കെട്ടിവലിച്ച് കൊടും ക്രൂരത. കാറിന്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു. പൊരിവെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നിരങ്ങി നീങ്ങുന്ന നായയാണ് വീഡിയോയിൽ ഉള്ളത്. ബൈക്ക് യാത്രക്കാരനായ അഖിൽ എന്ന യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്. നായ തളർന്ന് വീണിട്ടും കാർ മുന്നോട്ട് പോവുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാണ്. ദൂരെ നിന്ന് നോക്കിയപ്പോൾ നായ കാറിന് പിന്നാലെ ഓടുന്നതായാണ് അഖിലിന് തോന്നിയത്. എന്നാൽ, അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തിൽ കുരുക്കിട്ട് കെട്ടി വലിക്കുകയാണെന്ന് മനസിലായത്. സംഭവം ചോദ്യം ചെയ്‌ത അഖിലിനോട് ‘പട്ടി ചത്താൽ നിനക്കെന്താടാ’ എന്നാണ് കാറിൽ നിന്നിറങ്ങിയ വ്യക്‌തി ചോദിച്ചത്. ഇതിൽ നിന്ന് തന്നെ മനപ്പൂർവം ചെയ്‌ത പ്രവർത്തിയാണെന്ന് മനസിലാക്കാമെന്ന് യുവാവ് പറയുന്നു.
സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എറണാകുളം ചെങ്ങമനാട് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അഭിഭാഷിക രശ്‌മിത രാമചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഈ ക്രൂരതയോട് പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘മനുഷ്യൻ ഏറ്റവും ദയാരഹിതനായ ജീവി’ എന്ന തലക്കെട്ടോടെയാണ് രശ്‌മിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, പരിക്കേറ്റ നായയെ മൂവാറ്റുപുഴ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ദയ ആനിമൽ വെൽഫയർ ഓർഗനൈസേഷൻ കണ്ടെത്തി. റോഡിലൂടെ വലിച്ചിഴച്ചതിനാൽ നായയുടെ മുൻകാലിൽ പരിക്കുകളുണ്ടെന്നും പ്രാഥമിക പരിശോധനക്കായി പറവൂർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രാഥമിക ചികിൽസക്ക് ശേഷം നായയെ വിദഗ്‌ധ പരിശോധനക്കായി ശനിയാഴ്‌ച തൃപ്പുണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകും. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും ‘ദയ’ പ്രവർത്തകർ പ്രതികരിച്ചു.